യുഎന്‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ അറസ്റ്റിൽ
തൃശൂര്‍: യുഎന്‍എ (യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍) സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രധാന പ്രതി ജാസ്മിന്‍ ഷായടക്കം നാല് പേര്‍ പിടിയില്‍. ഷോബി ജോസഫ് , നിതിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത് . കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടത നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നേരത്തെ, നാല് പ്രതികൾക്കെതിരെയും വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി, രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും സർക്കുലർ പതിച്ചിരുന്നു.
യു.എൻ.എ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ടുപേരെ പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയും കേസില്‍ പ്രതിയാണ്. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാന നേതാക്കളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പ്രതികളും ജൂലൈ 19ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയതായും സൂചന ലഭിച്ചിരുന്നു.
സംഘടനയുടെ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് കേസിലെ പരാതിക്കാരൻ.