കേരളത്തില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:കേരളത്തില്‍ ഇനിയും സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. കെ പി സി സിയെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുത്തു.

ആവശ്യമായ സ്ഥലങ്ങളില്‍ മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അവിടെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും ആഹാരവും എത്തിക്കണം. രോഗവ്യാപനത്തിന്റെ തോത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ സാമ്ബത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും കൂടി പരിഗണിച്ച്‌ സമ്ബൂര്‍ണ ലോക് ഡൗണ്‍ ആവശ്യമില്ല എന്നാണ് ഐ എം എ അടക്കമുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്താദ്യമായി മാര്‍ച്ച്‌ 23ന് സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്ബോള്‍ ഇവിടെ ആകെ രോഗികളുടെ എണ്ണം 91 മാത്രമായിരുന്നു. അതാണിപ്പോള്‍ കുതിച്ചുയര്‍ന്ന് 16,610 ല്‍ എത്തിയത്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജൂലൈ അഞ്ചിന് 27 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഇരുപതു ദിവസം പിന്നിടുമ്ബോള്‍ രോഗികളുടെ എണ്ണം 222 ആയി കുതിച്ചുയര്‍ന്നു. 815 ശതമാനം വര്‍ധന.

സമ്ബൂര്‍ണ ലോക്ഡൗണ്‍ കൊണ്ടു മാത്രം രോഗം നിയന്ത്രിക്കാന്‍ കഴിയില്ല എന്നു ചുരുക്കം. രോഗവ്യാപനം കൂടുതലുണ്ടായ സ്ഥലങ്ങളിലാണു വീണ്ടും രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ പ്രദേശങ്ങളെ കൂടുതല്‍ ഐസൊലേറ്റ് ചെയ്യുകയും മറ്റു സ്ഥലങ്ങളില്‍ ഇളവുകളോടെ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയുമാണ് നല്ലത്.

ഏതു മേഖലിയിലായാലും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനു മുന്‍പ് ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കാര്യം ഉറപ്പാക്കണം. ഭക്ഷണം, മരുന്ന്, പാല്‍, പഴം പച്ചക്കറി തുടങ്ങിയവ വാങ്ങാന്‍ കിട്ടുമെന്നും ഉറപ്പാക്കണം.

തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളടങ്ങുന്ന തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കണം. അവര്‍ക്ക് സൗജന്യ റേഷന്‍ മാത്രമല്ല, സാമ്ബത്തിക സഹായവും എത്തിക്കണം.

പഞ്ചായത്തു സമിതികള്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റുകള്‍ക്ക് നല്‍കാനായി ഗവണ്‍മെന്റ് അലോട്ട് ചെയ്ത പണം കലക്ടര്‍മാര്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുന്നു. ഇപ്പോള്‍ തന്നെ പ്ലാന്‍ ഫണ്ട് മാത്രം ആശ്രയിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക ധനസഹായം ഗവണ്‍മെന്റ് നല്‍കണം.

പ്രതിപക്ഷ നേതാവ് സര്‍വകക്ഷി യോഗത്തില്‍ സമര്‍പ്പിച്ച മറ്റു നിര്‍ദേശങ്ങള്‍;

കേരളത്തിലെ ഐ എം എ അടക്കമുള്ള ആരോഗ്യ വിദഗ്ദരുമായും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുമായും ആശയവിനിമയം നടത്തുകയുണ്ടായി. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്ന ചില നിര്‍ദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.

1. ഏറ്റവും ആശങ്കാജനകമായ കാര്യം രോഗവ്യാപനത്തിന്റെ തോത് ദൈനംദിനം വര്‍ധിക്കുന്നു എന്നതാണ്. ഇതിലും ആശങ്കാജനകമായ കാര്യമാണ് ആരോഗ്യ പ്രവര്‍ത്തകരിലുണ്ടാകുന്ന രോഗവ്യാപനം. ഐ എം എയുടെ കണക്കനുസരിച്ച്‌ കഴിഞ്ഞദിവസം വരെ 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം നമ്മള്‍ ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇതിന് ആവശ്യമായ പി പി ഇ കിറ്റുകള്‍, എന്‍ 95 മാസ്‌ക്കുകള്‍, ഫേസ് ഷീല്‍ഡുകള്‍ എന്നിവ ലഭ്യമാക്കണം. Infection Control Protocol കര്‍ശനമായി നടപ്പിലാക്കേണ്ടതാണ്.

2. ഐ എം എ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളനുസരിച്ചല്ല കേരളത്തില്‍ സ്രവ പരിശോധന എന്നു തുടക്കം മുതല്‍ക്കേ പരാതിയുണ്ട്. ഇവിടെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിനടുത്താണ്. ഇക്കഴിഞ്ഞ ഏഴിനാണ് ഏകദിന സ്രവ പരിശോധന അഞ്ചക്കം തൊട്ടത്. ഈ രീതിയിലുള്ള പരിശോധന രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം ഉയര്‍ത്തും.

കഴിഞ്ഞദിവസം വരെ റിപ്പോര്‍ട്ട് ചെയ്ത 55 കോവിഡ് മരണങ്ങളില്‍ അന്‍പതു പേരുടെയും മരണകാരണം കോവിഡാണെന്ന് മരണ ശേഷം മാത്രമാണു തിരിച്ചറിഞ്ഞത്. ഇത് അതീവ ഗുരുതരമാണ്. സമൂഹ വ്യാപനത്തിന്റെ തോത് ഉയര്‍ന്നാല്‍ മരണ സംഖ്യ കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്.

ധാരാവി പോലുള്ള സ്ഥലങ്ങളില്‍ രോഗ വ്യാപനം മൂര്‍ച്ചിച്ചപ്പോള്‍ വീട് വീടാന്തരം കയറിയുള്ള House Hold Testing ആണ് നടത്തിയത്. പൂന്തുറ, പുല്ലുവിള പോലുള്ള സമൂഹവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്. Trace, Test, Ioslate & Treat ഇതായിരിക്കണം നമ്മുടെ Motto.

3. റിസള്‍ട്ടിന്റെ റിപ്പോര്‍ട്ടിംഗ് സംവിധാനത്തെ പറ്റി മുമ്ബ് തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റിന് ശേഷം റിസള്‍ട്ട് വരാന്‍ ദിവസങ്ങളോളം വൈകുന്ന സാഹചര്യം നിലവിലുണ്ട്. ഇത് 24 മണിക്കുറായി ചുരുക്കണം. നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ച പോലെ Dedicated Portal ആരംഭിക്കാവുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏത് സമയവും ലോഗിന്‍ ചെയ്ത് സ്റ്റാറ്റസ് അറിയാനുള്ള ഒരു മാര്‍ഗം കൂടി ആകുമിത്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റസള്‍ട്ട് വരാന്‍ 4,5 ദിവസങ്ങള്‍ എടുക്കുന്നു. അവിടെ വേണ്ട സ്റ്റാഫ് ഇല്ല. സൗകര്യവുമില്ല. ആലപ്പുഴയിലെ പഴയ മെഡിക്കല്‍ കോളജില്‍ ടെസ്റ്റിംഗിന് സൗകര്യമുണ്ട്.

4. സ്വകാര്യ മേഖലയുടെ പങ്കാളിത്വം ഉറപ്പ് വരുത്തേണ്ട ഒരു സമയം കൂടിയാണിത്. കോവിഡ് രോഗികളോടൊപ്പം നോണ്‍ കോവിഡ് രോഗികളുടെ കാര്യം കൂടി കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ പ്രത്യേക ബ്ലോക്കുകള്‍ ഉള്ള ആശുപത്രികളില്‍ കോവിഡ്, നോണ്‍ കോവിഡ് ബ്ലോക്കുകള്‍ പ്രത്യേകമായി ഈയര്‍ മാര്‍ക്ക് ചെയ്യണം ആശുപത്രിയുടെ ചികിത്സാ നിരക്കുകള്‍, നേരത്തെ തീരുമാനിച്ച്‌ ചികിത്സാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കണം.

5. സാമൂഹ്യ അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും, മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും മുന്‍ഗണന നല്‍കണം.

6. രോഗം മൂര്‍ച്ഛിക്കുന്നതിനോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് നേരിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു റിസര്‍വ് കരുതിയിരിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ്, ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ കൂടി പരിശീലനം നല്‍കി സജ്ജരാക്കിവയ്‌ക്കേണ്ടതുണ്ട്.

7. ജൂലൈ 23 നകം 742 ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇവിടങ്ങളില്‍ 69,215 കിടക്കകള്‍ സജ്ജീകരിക്കുമെന്നും പറഞ്ഞിരുന്നു. ഒരു പഞ്ചായത്തില്‍ ഒരു ഫസ്റ്റ് ലെവല്‍ സെന്ററെന്നാണ് പിന്നീട് അറിയിച്ചത്. എന്നാല്‍ ഒരിടത്തും ഈ കേന്ദ്രങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവയെല്ലാം പൂര്‍ണ സജ്ജമാക്കണം.

8. ഹരിപ്പാട് രോഗലക്ഷണങ്ങള്‍ കണ്ടവരെ കഴിഞ്ഞദിവസം ഉച്ചയ്ക്ക് പറഞ്ഞിട്ട് ഇതുവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നും ആംബുലന്‍സ് വന്നു കൊണ്ടുപോകുന്നില്ല. ശ്രദ്ധിക്കണം.

9. കുട്ടനാട്ടില്‍ ആഗസ്റ്റില്‍ കൊയ്ത്ത് ആരംഭിക്കും. ഇവര്‍ക്ക് ആവശ്യമായ കൊയ്ത്ത് മെഷീന്‍ ഇപ്പോള്‍തന്നെ തമിഴ്‌നാട്ടില്‍ നിന്നും ബുക്ക് ചെയ്യാന്‍ നടപടി സ്വീകരിക്കണം. ഇടുക്കിയിലെ ഏലത്തോട്ടം പണിക്കായി തമിഴ്നാട്ടില്‍ നിന്നാണ് തൊഴിലാളികള്‍ എത്തേണ്ടത്. ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച്‌ ക്വാറന്റൈന്‍ സൗകര്യമൊരുക്കി ഇവരെ വരാന്‍ അനുവദിക്കണം.

Leave a Reply

Your email address will not be published. Required fields are marked *