നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. നഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴ് ഡോക്ടര്‍മാര്‍, 17 നഴ്സുമാര്‍ എന്നിവരോട് ക്വാറന്‍റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളജ് ഉന്നതതല യോഗം നിര്‍ദേശിച്ചു. ഒപ്പം നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ഈ വാര്‍ഡില്‍ ചികിത്സയിലുള്ള 16 രോഗികളേയും നിരീക്ഷിക്കും. ഗുരുതര അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്ന ഈ രോഗികളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രതയിലാണ് മെഡിക്കല്‍ കോളജ്.

വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടത്തിയ ആന്‍റിജെന്‍ ടെസ്റ്റ് പോസിറ്റീവായ 17 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 9 പേര്‍ രോഗമുക്തരായി. കോര്‍പ്പറേഷനിലെ 11ആം വാര്‍ഡ് പൂളക്കടവ്, 12ആം വാര്‍ഡ് പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് വണ്ണാര്‍കണ്ടി, 14ആം വാര്‍ഡ് ചെക്കോറ്റ, 12 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൌണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ആന്‍റിജെന്‍ പരിശോധന പൂര്‍ത്തിയായ ഇടങ്ങളിലും കര്‍ശന നിയന്ത്രണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *