അരുൺ ബാലചന്ദ്രനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായിരുന്ന അരുൺ ബാലചന്ദ്രനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്യാൻ ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരം സെക്രട്ടറിയേറ്റിൽ നിന്ന് വിളിച്ചത് അരുണ്‍ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കറിന്‍റെ നിർദേശപ്രകാരം ഫ്ലാറ്റ് താൻ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രതികൾ സ്വർണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്ന് കസ്റ്റംസും നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുള്ളത്.