തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ട്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തീരദേശത്ത് സഹികെട്ട ജനങ്ങള്‍ തെരുവിലിറങ്ങുകയാണ് ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതില്‍ രാഷ്ട്രീയമില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭാഷ്യത്തിനെതിരെ ആഞ്ഞടിച്ചത്.

നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാരില്‍ നിന്നുള്ള പൊടുന്നനെയുള്ള നിയന്ത്രണമെന്നും ഇത് സാധാരണജീവിതത്തെ ബാധിച്ചതായും ഉമ്മന്‍ ചാണ്ടി കത്തില്‍ വ്യക്തമാക്കി.

കോവിഡ് ഭീഷണിയും സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ നരകയാതനയിലൂടെ കടന്നുപോകുന്നു. കടലില്‍ പോകാനോ, മീന്‍ പിടിക്കാനോ, മീന്‍ വില്‍ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്. അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതികള്‍ പ്രവഹിക്കുന്നതായും ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

നഗരപ്രദേശങ്ങളില്‍ നിത്യവും ജോലിക്കു പോയി ഉപജീവനം തേടുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പുറത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് വാഹനസൗകര്യം ഇല്ലാതായി. ശമ്പളമോ വരുമാനമോ ഇല്ലാതെ അവരും അക്ഷരാര്‍ത്ഥത്തില്‍ ഞെരുങ്ങി ജീവിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. സൗജന്യ റേഷന്‍ വിതരണം ചെയ്യുക, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *