സിപിഎമ്മിന്റേത് തരംതാണ രാഷ്ട്രീയം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സിപിഎമ്മും സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാൻ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ടു കാര്യമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയ്സ്ബുക് പ്രൊഫൈൽ പിക്ചറായി എന്നോടൊപ്പം ഉള്ള ചിത്രമാണ് ഉള്ളതെന്ന മന്ത്രി ഇ.പി ജയരാജൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളമാണ്.സന്ദീപിന്റെ പ്രൊഫൈൽ ഫോട്ടോ സന്ദീപിന്റെ ചിത്രവും, കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നിൽക്കുന്നതുമാണെന്ന സത്യം ഇവർ മറച്ചുവെക്കുന്നു– കുമ്മനം ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.

കുമ്മനം രാജശേഖരന്റെ കുറിപ്പിന്റെ പൂർണരൂപം:

സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയ്സ്ബുക്കിൽ പ്രൊഫൈൽ പിക്ചറായി എന്നോടൊപ്പം ഉള്ള ചിത്രം ആണ് ഉള്ളതെന്ന മന്ത്രി ഇ.പി. ജയരാജൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളമാണ്.

സന്ദീപിന്റെ പ്രൊഫൈൽ ഫോട്ടോ സന്ദീപിന്റെ ചിത്രവും, കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നിൽക്കുന്നതുമാണെന്ന സത്യം ഇവർ മറച്ചുവയ്ക്കുന്നു. അതിന്റെ സ്ക്രീൻഷോട്ട് ഇതോടൊപ്പം ചേർക്കുന്നു. വളരെ അടുപ്പമുള്ളവരുടെ ഫോട്ടോ മാത്രമേ കവർ ഫോട്ടോ ആയി ഫെയ്സ്ബുക്കിൽ ചേർക്കാറുള്ളു. ആ നിലയ്ക്ക് സ്‌പീക്കർ ശ്രീരാമകൃഷ്ണനാണ് സന്ദീപിന്റെ അടുത്ത സുഹൃത്ത്. കഴിഞ്ഞ ഡിസംബറിൽ സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്‌പീക്കർ ശ്രിരാമകൃഷ്ണനും സിപിഎം നേതാക്കളും പങ്കെടുത്തതിൽ നിന്നും ഇയാൾക്ക് സിപിഎമ്മിൽ ഉള്ള സ്വാധീനം എത്രത്തോളം ഉണ്ടെന്നു വ്യക്തമാണ്.

2016ൽ തിരഞ്ഞെടുപ്പ്കാലത്ത് പ്രചരണത്തിനായി യാത്ര ചെയ്യുമ്പോൾ നിരവധി ആളുകൾ എന്നെ വന്നു കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ട് ചൊദിച്ചു കഴിയുന്നത്ര പേരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവും ചെയ്തുവരുന്ന സാധാരണ പ്രവർത്തനമാണ്. അങ്ങനെ പലരും വന്ന കൂട്ടത്തിൽ എന്നെ കണ്ട ഫോട്ടോ അക്കാലത്തു സന്ദീപ് ഫെയ്സ്‍ബുക്കിൽ ഇട്ടിരുന്നു. ഇപ്പോൾ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണ്.

ഫെയ്സ്‍ബുക്കിന്റെ കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ളതാണെന്ന കാര്യം മറച്ചുവെക്കുകയും സിപിഎമ്മുമായുള്ള സന്ദീപിന്റെ ബന്ധം തമസ്ക്കരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ശ്രമം വിലപ്പോവില്ല. ഇതുകൊണ്ടൊന്നും സ്വർണ കള്ളക്കടത്തു കേസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷപെടുത്താൻ ആവില്ല. സിപിഎമ്മും സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാൻ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ടും കാര്യമില്ല. സന്ദീപ് സജീവ സിപിഎം പ്രവർത്തകനാണെന്ന് ബന്ധുമിത്രാദികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. സ്വർണ്ണക്കടത്തു  കേസിന്റെ ചുരുളുകൾ ഓരോന്നായി അഴിയുമ്പോഴും സിപിഎമ്മിന്റെ ബന്ധങ്ങൾ കൂടുതൽ വെളിപ്പെട്ടുവരികയാണ്. ഇതിന്റെ ജാള്യത മറക്കാനാണ് പച്ചക്കള്ളം വിളിച്ചുപറഞ്ഞു ബിജെപിയെ കുടുക്കാൻ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *