പരീക്ഷാഫലപ്രഖ്യാപനം: സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി: പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബദൽ മൂല്യ നി൪ണയം വിശദീകരിച്ച് സി.ബി.എസ്.ഇ ഇറക്കിയ പുതിയ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി തീ൪പ്പാക്കി. ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന് സിബിഎസ്ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സമാനമായ മാതൃകയിലുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു.
പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ബദൽ മൂല്യനി൪ണയം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.എസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.