വിദേശത്തുനിന്നു വരുന്ന പ്രവാസികള്‍ സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: വിദേശത്തുനിന്നു വരുന്ന പ്രവാസികള്‍ നടത്തേണ്ട കോവിഡ് പരിശോധന, പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ദേശങ്ങള്‍ നാളെ മുതല്‍ നടപ്പില്‍വരും. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. യാത്രാ സമയത്തിന് 72 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് നടത്തണം.

ടെസ്റ്റിന്റെ സാധുത 72 മണിക്കൂറായിരിക്കണം. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തി കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാര്‍ രോഗലക്ഷണമില്ലെങ്കില്‍കൂടി ഇവിടെയെത്തുമ്ബോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവര്‍ ആര്‍ടി പിസിആര്‍, ജീന്‍ എക്സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണം.

എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും എന്‍ 95 മാസ്ക്, ഫെയ്സ് ഷീല്‍ഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം.

സൗദി അറേബ്യ- പിപിഇ കിറ്റ് ധരിച്ചിരിക്കണം. എന്‍ 95 മാസ്കും ഫേസ് ഷീല്‍‍ഡും കയ്യുറയും മാത്രം ധരിച്ചാല്‍ പോര.
കുവൈത്ത്- ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ടെസ്റ്റിന് വിധേയരാകണം.
ഖത്തര്‍- ഇഹ്തെറാസ് എന്ന മൊബൈല്‍ ആപില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്ബോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം.
യുഎഇ- കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാന്‍, ബഹ്റൈന്‍- എന്‍ 95, ഫെയ്സ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *