എസ്‍.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് പതിറ്റാണ്ടിലധികം വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്നു കെ കെ മഹേശൻ. രാവിലെ ഏഴരയ്ക്കാണ് പൊക്കളാശേരിയിലെ വീട്ടിൽ നിന്ന് കെ.കെ മഹേശൻ കണിച്ചുകുളങ്ങര ഓഫീസിലെത്തിയത്. 10 മണി കഴിഞ്ഞും ഫോണിൽ കിട്ടാതെ വന്നതോടെ ബന്ധു വന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം നിലയിൽ മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.
ഇന്നലെ രാത്രി 32 പേജുളള കത്ത് സഹപ്രവർത്തകർക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒൻപതിന് ക്രൈം ബ്രാഞ്ചിന് നൽകിയ കത്തും ഇതിലുണ്ട്. വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ട്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ജീവനോടുക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്. 37 ലക്ഷത്തിൽപരം രൂപ യൂണിയനിലേക്ക് വെള്ളാപ്പള്ളി നടേശൻ നൽകാനുണ്ട്. ബാങ്കിൽ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നേരിടേണ്ടിവരുമെന്നും കത്തിലുണ്ട്. മഹേശന്റെ ആരോപണത്തിൽ എസ്എൻഡിപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.