ഒഴിവു വന്ന 19 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ഒഴിവു വന്ന 19 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. എട്ട് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മെയ്‌ 26ന് നടക്കേണ്ട രാജ്യസഭ തെരഞ്ഞെടുപ്പ് കോവിഡിന്‍റെ പശ്ചാത്തലത്തിൽ നീട്ടി വെക്കുകയായിരുന്നു. ഗുജറാത്തിൽ നാല് സീറ്റിലേക്കും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 3 വീതം സീറ്റുകളിലേക്കും ജാർഖണ്ഡിൽ 2 സീറ്റിലേക്കും മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

ഗുജറാത്തിൽ 3 സീറ്റുകളിൽ വിജയിക്കാൻ ബി.ജെ.പിക്ക് രണ്ട് എം.എൽ.എമാരുടെ കുറവുണ്ട്. കുതിര കച്ചവടം ആരോപിച്ചു കോൺഗ്രസ്‌ എം.എൽ.എ മാരെ രാജസ്ഥാനിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തിരികെ എത്തുന്ന എം.എൽ.എമാരുടെ തീരുമാനം നിർണായകമാകും.

മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും ഈ രണ്ട് വീതം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിനു വേണ്ടി ദ്വിഗ് വിജയ് സിങ്ങും മത്സരിക്കുന്നു.

രാജസ്ഥാനിൽ മൂന്നിൽ രണ്ട് സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസിനു കഴിയും. കോൺഗ്രസ്‌ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മത്സരത്തിനുണ്ട്. ഝാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്ക് കോൺഗ്രസ്‌, ജെ.എം.എം, ബി.ജെ.പി എന്നിവർ ഓരോ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

മണിപ്പൂരിൽ ഒരു സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ ജയിക്കുമെന്ന പ്രതീക്ഷയിൽ നിന്ന ബി.ജെ.പിയുടെ സാധ്യതകൾ അടച്ചു കൊണ്ട് 9 എം.എൽ.എമാർ കൂറ് മാറിയത് അവിടെ നിർണായകമാകും. നിലവിൽ രാജ്യസഭക്കകത്ത് 90 അംഗങ്ങളുള്ള ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള നീക്കത്തിലാണ്.

കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗ്, കെ.സി വേണുഗോപാൽ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ. കൂറുമാറ്റ ഭീഷണി നിലനിൽക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നിർണ്ണായകമാകും. വോട്ടെണ്ണൽ ഇന്ന് വൈകിട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *