സ്ത്രീയെ വിളിച്ചുവരുത്തി കവർച്ച; 3 പേർ അറസ്റ്റിൽ

കൊച്ചി : വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് ആക്രമിച്ചു സ്വർണം കവർന്ന കേസിൽ 2 സ്ത്രീകളുൾപ്പെടെ 4 പേർ പിടിയിൽ.

ചേർത്തല പാണാവള്ളി പുതുവിൽനികത്തു വീട്ടിൽ അശ്വതി (27), തിരുവനന്തപുരം പേട്ടവയലിൽ വീട്ടിൽ കണ്ണൻ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടിൽ ബിലാൽ (25), നോർത്ത് പറവൂർ കാട്ടിക്കളം അന്താരകുളം വീട്ടിൽ ഇന്ദു (32) എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെയാണ് ഇവർ ആക്രമിച്ചത്.

ഈ മാസം 5ന് പരാതിക്കാരിയെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്തു മൊണാസ്ട്രി റോഡിൽ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 4ന് സ്ഥലത്തെത്തിയ ഇവരെ പ്രതികൾ മുറി കാണിക്കാനെന്ന വ്യാജേന വീട്ടിനുള്ളിൽ വിളിച്ചു കയറ്റി പൂട്ടിയിട്ടു. തുടർന്നു ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഒന്നര പവന്റെ മാല, അര പവന്റെ കമ്മൽ, അരപ്പവന്റെ മോതിരം എന്നിവ അഴിച്ചെടുത്തു. പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ പരാതിക്കാരി സെൻട്രൽ സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതികൾ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പൂച്ചാക്കലിൽ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചതായും കണ്ടെത്തി. ഇവ വീണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, ആനന്ദവല്ലി, സീനിയർ സിപിഒമാരായ അനീഷ്, ബീന, സിപിഒമാരായ ഇഗ്നേഷ്യസ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *