വന്ദേഭാരത് മൂന്നാംഘട്ടം: ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തും
കൊച്ചി: വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഗൾഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളിൽ നിന്നാണ് പ്രവാസികളെയുമായി കൂടുതൽ വിമാനങ്ങളെത്തുക. ജൂൺ 9 മുതൽ 21 വരെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങൾ ഗൾഫിൽ നിന്ന് കൊച്ചിയിലേയ്ക്ക് സർവീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുള്ളത്.
11, 13, 20 തീയതികളിൽ സിംഗപ്പൂരിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയർ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയിൽ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ ചേർത്തിട്ടുണ്ട്. ജൂൺ 23 നാണ് സിഡ്‌നിയിൽ നിന്ന് ഡൽഹി വഴി കൊച്ചിയിൽ വിമാനമെത്തുന്നത്. 29 നാണ് രണ്ടാം വിയറ്റ്‌നാം സർവീസ്. ആദ്യ സർവീസ്, ഏഴാം തീയതി കൊച്ചിയിൽ എത്തിയിരുന്നു.
വിവിധ കമ്പനികളും ഏജൻസികളും ചേർന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേയ്ക്ക് ചാർട്ടർ ചെയ്തിട്ടുണ്ട്. ചാർട്ടർ വിമാനങ്ങളെ സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സിയാൽ അറിയിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ 18വരെയാണ് 14 ചാർട്ടർ വിമാനങ്ങൾ കൊച്ചിയിൽ എത്തുക. കമ്പനികൾ, വിദേശ മലയാളികളുടെ കൂട്ടായ്മകൾ ട്രാവൽ ഏജൻസികൾ എന്നിവയാണ് ഈ സർവീസുകൾ ഏർപ്പാടാക്കിയിട്ടുള്ളത്.
ഈ വിമാനങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, അൾജീരിയ, ഘാന, താജിക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേയ്ക്ക് സർവീസുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്.