കേരളത്തില്‍ വ്യാഴാഴ്ച 94 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ വ്യാഴാഴ്ച 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-28, യു.എ.ഇ.-12, റഷ്യ-3, ഖത്തര്‍-1, സൗദി അറേബ്യ-1, മാലിദ്വീപ്-1, താജിക്കിസ്ഥാന്‍-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-23, തമിഴ്നാട്-8, ഡല്‍ഹി-3, ഗുജറാത്ത്-2, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. ഏഴു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് (കോഴിക്കോട്-2, മലപ്പുറം-2, തൃശൂര്‍-2 കാസര്‍ഗോഡ്-1) രോഗം സ്ഥിരീകരിച്ചത്.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് പാലക്കാട്, കോഴിക്കോട് (മലപ്പുറം സ്വദേശി) ജില്ലകളില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ 2 വ്യക്തികള്‍ക്കും, കൊല്ലം ജില്ലയില്‍ നിര്യാതനായ ഒരു വ്യക്തിക്കും കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് വന്ന മലപ്പുറം ഇടപ്പാള്‍ സ്വദേശി ഷഹ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14 ആയി.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (ഒരു മലപ്പുറം സ്വദേശി), മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു കോഴിക്കോട് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തൃശൂര്‍, വയനാട് ജികളില്‍ നിന്നുള്ള 2 പേരുടെയും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 884 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 690 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 38,945 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,11,592 പേരും റെയില്‍വേ വഴി 14,450 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,66,608 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,68,578 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1487 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3787 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 76,383 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 72,139 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 18,146 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.

പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുന്‍സിപ്പാലിറ്റി, തില്ലങ്കരി, ആന്തൂര്‍ മുന്‍സിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടക്കല്‍, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *