ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്: മുല്ലപ്പള്ളി

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്ബനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. പ്രാവീണ്യമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടായിട്ടും അവയെ തിരഞ്ഞെടുക്കാത്തത് സംശയാസ്പദമാണ്. ടെന്‍ഡര്‍ നല്‍കിയ 27 കമ്ബനികളില്‍ നിന്നാണ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും താല്പര്യമുള്ള ഐ.ടി രംഗത്ത് വൈദഗ്ദ്ധ്യമില്ലാത്ത ഫെയര്‍ കോഡെന്ന കമ്ബനിയെ തിരഞ്ഞെടുത്തത്. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികമികവില്ലാത്ത കമ്ബനിക്ക് കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വിശദീകരിക്കണം. ഡേറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആപ്പ് ഗുണനിലവാരമില്ലെന്ന ഗൂഗിളിന്റെ കണ്ടെത്തല്‍ തന്നെ ഫെയര്‍ കോഡിന് പരിചയസമ്ബന്നതയില്ലെന്നതിന് തെളിവാണ്. 20 ലക്ഷം പേരെ സ്വീകരിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്ബനിയുടെ അവകാശവാദമെങ്കിലും പത്തുലക്ഷം പേര്‍ക്കുള്ള ക്രമീകരണമേര്‍പ്പെടുത്താന്‍ പോലും ഇതുവരെ കമ്ബനിക്കായിട്ടില്ല. ഇ- ടോക്കണ്‍ വഴി ഒരാളില്‍ നിന്നും 50 പൈസയാണ് കമ്ബനി ഈടാക്കുന്നത്. 20 ലക്ഷം പേര്‍ ടോക്കണ്‍ എടുക്കുമ്ബോള്‍ പ്രതിദിനം 10 ലക്ഷം രൂപയും മാസം മൂന്ന് കോടിയും വര്‍ഷം 36 കോടിയുമാണ് സ്വകാര്യകമ്ബനിക്ക് ലഭിക്കുന്നത്. ഇതിന്റെ പങ്ക് ആരൊക്കെയാണ് പറ്റുന്നതെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *