ഉംപുൻ ചുഴറ്റിയെറിഞ്ഞ ബംഗാളിന് ഇടക്കാല ആശ്വാസമായി 1000 കോടി
ന്യൂഡൽഹി: ഉംപുൻ ചുഴറ്റിയെറിഞ്ഞ ബംഗാളിലെ കനത്ത നാശനഷ്ടം വ്യോമനിരീക്ഷണത്തിലൂടെ നേരിൽ കണ്ട് പ്രധാനമന്ത്രി.
അടിയന്തിര ഇടക്കാല ആശ്വാസമായി 1000 കോടി രൂപ നൽകുമെന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചുഴലികൊടുങ്കാറ്റിനെ തുടർന്ന് 80 പേർ മരിച്ചിരുന്നു.
ബംഗാളിൽ നിരീക്ഷണത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം ഗവർണർ ജഗ് ദീപ് ധൻകാറും മുഖ്യമന്ത്രി മമതാബാനർജിയും ഉണ്ടായിരുന്നു. ‘ബംഗാൾ മുന്നോട്ട് പോകുക. ദുരന്തത്തിൽ നിന്നുള്ള പുനരധിവാസത്തിനും, പുനർനിർമാണത്തിനും വേണ്ട സഹായം ചെയ്യും. ഈ പ്രതിസന്ധി ഘട്ടത്തിലും കേന്ദ്രം എപ്പോഴും ഒപ്പമുണ്ടാകും. ബംഗാൾ സ്വന്തം കാലിൽ നിൽക്കുന്നു എന്ന് നാമൊന്നിച്ച് ഉറപ്പാക്കും’ -മോദി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരുക്കേറ്റവർക്ക് 50000 രൂപയും നൽകും. 1 ലക്ഷം കോടി രൂപയുടെ സഹായമാണ് മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്