രാജ്യത്ത് ചിലര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലും രാജ്യത്ത് ചിലര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് ലോക്ഡൗണിനെത്തുടര്‍ന്നുള്ള തൊഴിലാളികളുടെ പലായനത്തിന്‍റെ കാഴ്ചകള്‍ വേദന നിറഞ്ഞതാണ്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാന്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഏര്‍പ്പെടുത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. യു.പി സര്‍ക്കാരിന്‍റെ ബസുകള്‍ വെറുതെ കിടന്നിട്ടും തൊഴിലാളികള്‍ക്കായി ഓടിച്ചില്ലെന്നും പ്രീയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് കൊടുത്ത വാഹനങ്ങളുടെ പട്ടികയില്‍ പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ അത് തിരുത്തി നല്‍കുമായിരുന്നു. എന്നാല്‍ അതിന്‍റെ പേരില്‍ അപമാനിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു. വേണമെങ്കില്‍ ബസുകളില്‍ ബി.ജെ.പിയുടെ ബാനര്‍ കെട്ടി ഓടിച്ചോളൂ. അങ്ങനെയെങ്കിലും തൊഴിലാളികളെ വീട്ടിലെത്തിച്ചാല്‍ മതിയെന്ന് യു.പി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലേക്ക് എത്തിയ ആയിരക്കണക്കിന് തൊഴിലാളികളാണ് കൊടുംവെയിലത്ത് ഗ്രാമങ്ങളിലേക്ക് നടക്കുന്നത്. പ്രിയങ്ക ഗാന്ധി ഏര്‍പ്പെടുത്തിയെന്ന് അവകാശപ്പെട്ട ബസുകള്‍ ആഗ്രയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. എണ്ണൂറ് ബസുകളാണെത്തിയത്. ഇതില്‍ 297 ബസുകള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്ന് ആരോപിച്ചാണ് യാത്രാനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *