തൊഴിലുറപ്പ് പദ്ധതിയിൽ അധികമായി 40,000 കോടി
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെ ദിവസത്തെ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ–നഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം,കോവിഡ് കാലത്തെ ബിസിനസ്, കമ്പനീസ് ആക്ട് ലളിതമാക്കൽ, സംരംഭങ്ങൾ എളുപ്പത്തിൽ നടപ്പാക്കൽ, സംസ്ഥാനങ്ങൾക്കുള്ള പ്രഖ്യാപനം, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ.
ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി മറുപടിയും നല്‍കി. സാമ്ബത്തിക പാക്കേജ് പ്രഖ്യാപനത്തിനായി അഞ്ചാമത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ പണം നല്‍കി. 6.81 കോടി എല്‍.പി.ജി സിലണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവിന്‍െറ 85 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 69,000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. അധികമായി 40,000 കോടി രൂപ കൂടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ധാന്യമെത്തിക്കുന്നതില്‍ എഫ്.സി.ഐയും സംസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസരമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. സ്വാശ്രയ ഭാരതം സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതിനായി ഭുമിയും തൊഴിലും നിയമവും ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു