2 പൊലീസുകാർക്ക് ഉൾപ്പെടെ 10 പേര്‍ക്കുകൂടി കോവിഡ്; ഒരാൾക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കു ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ കണ്ണൂർ, മലപ്പുറം സ്വദേശികളായ പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചയാൾ, അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയിരുന്നു. ഇതോടെ മാനന്തവാടി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച രണ്ടു പൊലീസുകാരും ഡ്യൂട്ടി കഴിഞ്ഞു സ്വദേശങ്ങളിലേക്കു മടങ്ങിയിരുന്നു. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4268 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4065 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.