രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണ

ന്യൂ‍ഡല്‍ഹി: ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ചയിൽ‌ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു. ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്‌‍ഡൗണ്‍ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളിൽ ഇളവു നൽകാനും സാധ്യതയുണ്ട്.

രാജ്യത്ത് ചുവപ്പ്, മഞ്ഞ, പച്ച മേഖലകളായി തിരിച്ചാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ചുവപ്പിൽ അതീവ ഗൗരവമേറിയ മേഖല, മഞ്ഞ മേഖലയിൽ രോഗമുള്ള സ്ഥലങ്ങൾ, പച്ചയിൽ സുരക്ഷിത മേഖല എന്നിവയാകും ഉൾപ്പെടുത്തുക. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ പ്രധാനമന്ത്രി ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നാണ് സൂചന.

ലോക്ഡൗൺ നിർദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പാലിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നൽകി. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

ലോക്ഡൗൺ നീട്ടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടേത് ശരിയായ തീരുമാനമാണ്. ലോക്ഡൗൺ ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടതു കൊണ്ട് ഇന്ത്യയുടെ നില ഇന്ന് മറ്റേതൊരു രാജ്യത്തേക്കാളും മെച്ചപ്പെട്ടു. ഇപ്പോൾ അത് നിർത്തലാക്കിയാൽ ഇതുവരെ നേടിയതെല്ലാം ഇല്ലാതാകുമെന്നും കേജ്‌രിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *