വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

സിനിമാ തീയറ്ററുകള്‍ അടച്ചിടും.
ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രം
സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കി

തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ഇന്നു മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം പത്രമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കും.
സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ടുതന്നെ ആളുകളെ പരമാവധി ഒഴിവാക്കി ഇത്തരം ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിയറ്ററുകള്‍ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നാടകങ്ങളും ഒഴിവാക്കണം.
സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
രോഗവിവരം മറച്ചുവച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. രോഗ വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അതു കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വിദേശത്തുനിന്ന് എത്തിയവരെ കണ്ടെത്തും.
നഗരങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം തേടും. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപരത്തുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. മാസ്‌ക് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.
വിദേശ പൗരന്‍മാരുടെ വിവരം ആരോഗ്യവകുപ്പിന്റെ സെല്ലില്‍ അറിയിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് അവിടെ ചെന്നില്ലെങ്കില്‍ ജോലി നഷ്ടമാകും. അവരുടെ യാത്രാപ്രശ്നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. അവധിക്കാല ക്ലാസുകളും ഒഴിവാക്കണം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. പാളിപോയാല്‍ വിഷമം ഉണ്ടാകും. ഇപ്പോള്‍ ഭയപ്പെടേണ്ട ഘട്ടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *