വെടിയുണ്ട: എസ്എപി ക്യാംപിൽ റെയ്ഡ്; ലോഹം കൊണ്ടുണ്ടാക്കിയ മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
തിരുവനന്തപുരം: വെടിയുണ്ടകളും കാലി കെയ്സുകളും കാണാതായ സംഭവത്തിൽ എസ്എപി ക്യാംപിലെ ലോഹം കൊണ്ടുണ്ടാക്കിയ മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
കാലി കെയ്സുകൾ മുദ്ര നിർമിക്കാൻ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്നാണ് മുദ്ര പരിശോധനയ്ക്കായി കൊണ്ടുപോയത്. ശാസ്ത്രീയ പരിശോധനകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂ എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. എസ്എപി ക്യാംപിൽ എന്നാണ് മുദ്ര സ്ഥാപിച്ചതെന്നും പരിശോധിക്കും.
സ്പെഷ്യൽ ആംഡ് പൊലീസ് എന്ന് എഴുതിയതിനു മുകളിൽ ശംഖു മുദ്രയും അശോക സ്തംഭവും പതിപ്പിച്ച മുദ്രയ്ക്ക് 2.40 കിലോ തൂക്കമുണ്ട്. ആംഡ് പൊലീസ് ബറ്റാലിയനിൽ 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആയുധശേഖരത്തിലുള്ള കുറവ് ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ആയുധങ്ങളും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗുരുതരമായ പ്രശ്നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.