നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ ദുർഘട ഘട്ടത്തിലൂടെ: രാമചന്ദ്ര ഗുഹ
ബംഗളുരു: ചരിത്രത്തിലെ ഏറ്റവും വലിയ ദുർഘട ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം(റിപ്പബ്ലിക്) കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ട് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. എന്നാൽ ഇത്തരം പ്രതിസന്ധികളിൽ നിന്നും ‘നമ്മെ’ പുറത്തെത്തിക്കാൻ ശേഷിയുള്ള ഒരു നേതൃത്വം ഇന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു മലയാളം ആനുകാലികത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം, മൂന്ന് തവണ നമ്മൾ പലതരം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
1960കളിൽ പാകിസ്ഥാനും ചൈനയുമായുണ്ടായ യുദ്ധങ്ങളാണ് ഇതിൽ ആദ്യത്തേതെങ്കിൽ 1970കളുടെ പകുതിയിൽ ഉണ്ടായ അടിയന്തിരാവസ്ഥാ പ്രഖ്യാപനമാണ് ഇതിൽ രണ്ടാമത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 1989നും 1992നും രാജ്യത്തിന് മൂന്നാമതൊരു പ്രതിസന്ധി നേരിടേണ്ടതായി വന്നുവെന്നും അന്നത് ഹിന്ദു-മുസ്ലിം കലാപങ്ങളും ജാതി ലഹളകളും രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെയും സർക്കാരുകളുടെയും തകിടം മറിച്ചിലുകളായിരുന്നുവെന്നും അദ്ദേഹം തന്റെ ലേഖനത്തിൽ പറയുന്നു. എന്നാൽ നാലാമത്തെ ഏറ്റവും വലിയ വലിയ പ്രതിസന്ധിയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മോദി സർക്കാരിന്റെ ഭരണകാലത്തുണ്ടായ വ്യത്യസ്ത സർക്കാർ നയങ്ങളെയാണ്. അനാവശ്യമായ സർക്കാർ നയങ്ങൾ സാമ്പത്തിക വ്യവസ്ഥയുടെ താളം തെറ്റിച്ചിരിക്കുകയാണെന്നും അത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും, രാജ്യത്തെ ലോകത്തിന് മുൻപിൽ മോശമാകുകയാണെന്നും അദ്ദേഹം പറയുന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തിക്ഷയം, പരിസ്ഥിതി ക്ഷയം, എന്നീ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടികാട്ടുന്നുണ്ട്. പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ 2019 മേയ് മുതൽ കേന്ദ്ര സർക്കാർ ഒരു നടപടിയും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുമാത്രമല്ല, കേന്ദ്ര സർക്കാരിന്റെ മറ്റുചില നടപടികൾ രാജ്യത്തെ മതവിഭാഗങ്ങൾ തമ്മിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുമുള്ള ഭിന്നത വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ പറയുന്നു.