കൊറോണ വൈറസ്: ഇന്ത്യക്കാരിൽ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരിൽ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു. പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയവരുടെ യാത്രാനുമതിയാണ് നിഷേധിച്ചത്. അതേസമയം ഡൽഹിയിലെത്തിയ വുഹാനിൽ നിന്നുള്ള ആദ്യ സംഘത്തെ ഐസൊലേഷൻ ക്യാംപിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളുമടക്കം 324 പേരാണ് സംഘത്തിൽ ഉള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്ന് രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത് 211 വിദ്യാര്‍ത്ഥികളാണ് ഇവർക്കൊപ്പമുള്ളത്.
മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാംപിലേക്കുമാണ് മാറ്റുന്നത്. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.