കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തില്‍
ബംഗളൂരു: അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന അന്ധവിശ്വാസ നിരോധന നിയമം കര്‍ണാടകയില്‍ പ്രാബല്യത്തില്‍ വന്നു. ജനുവരി നാലുമുതല്‍ നിയമം നടപ്പാക്കി വിജ്ഞാപനമിറങ്ങി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2017 നവംബര്‍ 17നാണ് മന്ത്രിസഭ അന്ധവിശ്വാസ നിരോധന ബില്‍ (കര്‍ണാടക പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഒാഫ് ഇന്‍ഹ്യൂമന്‍ എവിള്‍ പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2017) പാസാക്കിയത്. സംഘ്പരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് നിയമം പ്രാബല്യത്തിലാവുന്നത്.
കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ നടക്കുന്ന മഡെസ്നാന (എച്ചിലിലയില്‍ ഉരുളല്‍), കനല് നടത്തം, ഗരുഡന് തൂക്കം, നാരീപൂജ മുതലായവയും ദുര്‍മന്ത്രവാദം, ആഭിചാര ക്രിയകള്‍ തുടങ്ങിയവയും അന്ധവിശ്വാസ നിരോധന നിയമ പരിധിയില്‍ വരും. അന്ധവിശ്വാസ നിരോധന നിയമപ്രകാരം, ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ഏഴുവര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ ജ്യോതിഷം, കൈനോട്ടം, വാസ്തു, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2013 ഡിസംബറില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിെന്റ ചുവടുപിടിച്ചാണ് കര്‍ണാടകയിലും സിദ്ധരാമയ്യ സര്‍ക്കാര്‍ ബില്കൊണ്ടു കൊണ്ടുവന്നത്. അന്ധവിശ്വാസ നിരോധന ബില്ലിനായി പോരാടിയ എം.എം. കല്‍ബുര്‍ഗി വെടിയേറ്റു കൊല്ലപ്പെട്ടതോടെ ബില്‍ നിയമമാക്കാന്‍ പുരോഗമനവാദികളുടെ ഭാഗത്തുനിന്ന് സര്‍ക്കാറിന് സമ്മര്‍ദമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി ഇത്തരമൊരു നിയമം മഹാരാഷ്ട്രയിലാണ് നിലവില്‍വന്നത്. അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനായിരുന്ന ഡോ. നരേന്ദ്ര ദാഭോല്കറാണ് 2003ല്‍ ഒരു ബില്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്.
2013ല്‍ അദ്ദേഹം ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് -എന്‍.സി.പി സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുകയായിരുന്നു. കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞവര്‍ഷം സംസ്ഥാന നിയമ പരിഷ്കരണ കമീഷന് ശിപാര്‍ശ ചെയ്തിരുന്നു.