സബ്സിഡിയില്ലാത്ത പാചകവാതകവിലയിൽ വീണ്ടും വർധന
ന്യൂഡല്‍ഹി : സബ്സിഡിയില്ലാത്ത പാചകവാതകത്തിന് (എൽപിജി) വീണ്ടും വില വർധിച്ചു. തുടർച്ചയായ അഞ്ചാം മാസമാണു വില കൂടിയത്. 140 രൂപയോളം വർധിച്ചതായാണ് ഐഒസിയുടെ വെബ്സൈറ്റിൽ പറയുന്നത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിലായി.
സബ്സിഡിയില്ലാത്ത എൽപിജി ഒരു സിലിണ്ടറിന് ഡൽഹിയിൽ 714 രൂപയും മുംബൈയിൽ 684.50 രൂപയുമായാണു പരിഷ്കരിച്ചത്. ഡിസംബറിൽ വില സിലിണ്ടറിന് യഥാക്രമം 695 രൂപയും 665 രൂപയുമായിരുന്നു. കൊൽക്കത്തയിൽ എൽപിജി വില സിലിണ്ടറിന് 21.5 രൂപ വർധിച്ച് 747 രൂപയിലെത്തി. ചെന്നൈയിൽ 20 രൂപ വർധിച്ച് 734 രൂപയും. ഇൻഡൈൻ ബ്രാൻഡിന് കീഴിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വില നിർണയിക്കുന്നത്. നിലവിൽ ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾക്കു സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. അധികമായി സിലിണ്ടർ വേണമെങ്കിൽ പൊതു വിപണിയിലെ വില നൽകണം.