ചാവേറാക്രമണം; ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക

ശ്രീലങ്ക: ഇത്തവണ ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് ഇത്തവണ കനത്ത സുരക്ഷയിലാണ് പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചത്.

രാജ്യത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്. കരിമരുന്ന് പ്രയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഇത്തവണ വേണ്ടതില്ലെന്ന് നേരത്തെ തന്നെ ശ്രീലങ്ക കത്തോലിക്ക സഭയുടെ തലവൻ കർദിനാൾ മാൽകോം രഞ്ജിത്ത് വിശ്വാസികളോട് നിർദേശിച്ചിരുന്നു. ശ്രീലങ്കയിൽ ഇത്തവണ നിറം മങ്ങിയ ക്രിസ്മസ് കാഴ്ചകളായിരുന്നു.

ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തിൽ 268 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ നമുക്ക് ഒരുമിച്ച് നീങ്ങാമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *