പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്,കേരള മുസ്ലീം ജമാഅത്ത്,ജയറാം രമേഷ്,രമേശ് ചെന്നിത്തല,ടി.എൻ പ്രതാപൻ,ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക് യുവജനതാദൾ,എസ്.ഡി,.പി.ഐ,ഡി.എം.കെ,അസദുദ്ദീൻ ഒവൈസി എന്നിവരാണ് പ്രധാന ഹർജിക്കാർ.
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും വ്യാപക അക്രമങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികൾ അനിശ്‌ചിതകാല സമരത്തിന് ആഹ്വാനം നൽകി. പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടത്തിയ റാലി അക്രമാസക്തമായിരുന്നു.