മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം: വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന ബാര്‍ കൗണ്‍സിലിന്‍റെ നിലപാടിനെ അഭിഭാഷകര്‍ തള്ളി. മജിസട്രേറ്റ് ദീപാ മോഹനൻ ചുമതലയുള്ള കോടതിയിലെ ബഹിഷ്കരണം അഭിഭാഷകർ തുടരും. തന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു ചൂണ്ടികാണിച്ചു നല്‍കിയ പരാതിയില്‍ മജിസ്ട്രേറ്റ് ദീപാമോഹനന്‍ ഉറച്ചു നിൽക്കുകയാണ്. സംഭവം നടന്നതിൻറെ പിറ്റേന്നു മുതൽ അവർ അവധിയിലാണ്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശ പ്രകാരം വഞ്ചിയൂര്‍ കോടതിയിലെത്തിയ ബാർ കൗണ്‍സില്‍ ഭാരവാഹികള്‍ ബാര്‍ അസോസിയേഷനുമായും ജില്ലാ ജഡ്ജിയുമായും ചര്‍ച്ച നടത്തി. വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസട്രേറ്റിനെ തടഞ്ഞുവെച്ചത്. മജിസ്ട്രേറ്റിൻറെ പരാതിയിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.