തമിഴ് നാട്ടിൽ കനത്ത മഴ; മരണം 25
ചെന്നൈ : വടക്കു കിഴക്കൻ കാലവർഷത്തിൽ തമിഴ്നാട്ടിൽ പരക്കെ നാശം. മേട്ടുപ്പാളയത്ത് വീടുകൾക്കു മുകളിൽ മതിലിടിഞ്ഞു 17 പേരുൾപ്പെടെ സംസ്ഥാനത്തു 25 പേർ മരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ 3 പേർ മരിച്ചു. ഞായറാഴ്ച ചെന്നൈയിൽ ഒരാൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചിരുന്നു. മുഖ്യമന്തി എടപ്പാടി കെ.പളനിസാമി മേട്ടുപ്പാളയത്തു ദുരന്തം നടന്ന സ്ഥലം സന്ദർശിക്കും.
അടുത്ത 2 ദിവസങ്ങളിലും മഴ തുടരുമെന്നാണു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. തെക്കൻ തമിഴ്നാട്ടിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലെ മിക്ക ഇടങ്ങളിലും കനത്ത മഴ പെയ്യും. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, പുതുക്കോട്ട, കടലൂർ, അരിയാലൂർ, പെരമ്പലൂർ, തേനി, ഡിണ്ടിഗൽ, നീലഗിരി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്രമഴ മുതൽ അതിതീവ്ര മഴ വരെ പെയ്യുമെന്നും വടക്കൻ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഒറ്റപ്പെട്ട ഇടങ്ങളിലും മഴ പെയ്യുമെന്നും ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്. ബാലചന്ദ്രൻ പറഞ്ഞു.