കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം
ബംഗളൂരു: ഐ.എസ്.ആർ.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം. 17മിനിട്ട് നാല് സെക്കന്റിൽ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി.സി-47 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
1625കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാർട്ടോസാറ്റിന്റെ ദൗത്യം. ഭൂമിയിൽ നിന്ന് 509 കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിലാണിത് ഭൂമിയെ ചുറ്റു.
ഇതോടൊപ്പം അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്ളാനറ്റിന്റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ജൂലായ് 22ന് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആർ.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വർഷത്തെ ഐ.എസ്.ആർ.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയിൽ കലാംസാറ്റ്, ഏപ്രിലിൽ എമിസാറ്റ്, മെയ് മാസത്തിൽ ആർഐ.സാറ്റ്2ബി, എന്നിവയാണ് ചന്ദ്രയാൻ 2ന് പുറമെ ഈ വർഷം നടത്തിയ മറ്റ് വിക്ഷേപണങ്ങൾ.