ഫാത്തിമയുടെ ആത്മഹത്യ: വിദ്യാർഥികള്‍ നിരാഹാരസമരത്തില്‍
ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിച്ചു.
മദ്രാസ് ഐഐടി അധികൃതര്‍ അനുനയ നീക്കം തുടങ്ങി. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാര്‍ഥികളുടെ സമര നോട്ടീസിന് ഡീന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
ആരോപണ വിധേയരായ മൂന്ന് അധ്യാപകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നല്‍കി. ഫാത്തിമയുടെ ആത്മഹത്യകുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരാണ് മൂവരും. ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക. എപ്പോൾ എവിടെ വച്ചു ചോദ്യം ചെയ്യുമെന്ന വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഈ അധ്യാപകരോട് ഐഐടി ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു.