കേരള സർവകലാശാല പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ തട്ടിപ്പിൽ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. കമ്പ്യൂട്ടർ സെന്റർ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഒരു പരീക്ഷയുടെ മോഡറേഷൻ പലതവണ തിരുത്തി. ഇതുസംബന്ധിച്ച് സർവകലാശാല നിയോഗിച്ച സമിതിയുടെ അന്വേഷണം നാളെ തുടങ്ങും.
കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശ്ചയിച്ച മോഡറേഷനുകളേക്കാൾ കൂടുതൽ മാർക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേപരീക്ഷയിൽ തന്നെ പലതവണ മാർക്ക് തിരുത്തിയതായും തെളിഞ്ഞു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. 16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. അത്രയും മാർക്ക് ലഭിച്ചിട്ടും തോറ്റവരുടെ പട്ടികയിലുണ്ടായിരുന്ന ചിലരെ ജയിപ്പിക്കാൻ വേണ്ടി മോഡറേഷൻ മാർക്ക് 132 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
സർവകലാശാലയുടെ സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തുകയായിരുന്നു. ഇതിനായി ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്വേർഡാണ് തട്ടിപ്പുസംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി