കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍
തൃശൂര്‍: കണിയാര്‍കോട് പാമ്പാടി വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. തേക്ക് മുറിക്കാന്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കര്‍ഷകന്‍റെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. വില്ലേജ് ഓഫിസറുടെ കാറില്‍ നിന്ന് മാരാകായുധങ്ങളും കണ്ടെത്തി.
നിര്‍ധന കുടുംബാംഗമായ കര്‍ഷകന്‍ വളപ്പിലെ തേക്ക് മുറിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒന്നര മാസത്തോളം വില്ലേജ് ഓഫിസില്‍ കയറിയിറങ്ങി. അവസാനം വില്ലേജ് ഓഫിസര്‍ 1500 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പുറമെ,കർഷകനു മേൽ അസഭ്യവർഷവും ചൊരിഞ്ഞു. സഹികെട്ട കര്‍ഷകന്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന് പരാതി നല്‍കി.
ഡിവൈഎസ്പി കൈമാറിയ 1500 രൂപയുടെ കറന്‍സികളുമായി കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ എത്തി. പണം കൊടുത്ത് പുറത്തിറങ്ങിയ ഉടനെ വിജിലന്‍സ് സംഘം ഓഫിസില്‍ കയറി. പക്ഷേ, ഏറെ തിരഞ്ഞിട്ടും പണം കണ്ടില്ല. പിന്നീട്, കടലാസു ഗ്ലാസിന്‍റെ ഉള്ളിലായി കൈക്കൂലി പണം കണ്ടെത്തി. വില്ലേജ് ഓഫിസര്‍ തിരുവനന്തപുരം സ്വദേശി വിപിന്‍കുമാറിനെ പൊലീസ് കയ്യോടെ അറസ്റ്റു ചെയ്തു. രണ്ടു വര്‍ഷമായി പാമ്പാടി വില്ലേജ് ഓഫിസിൽ ജോലി നോക്കുകയാണു വിപിന്‍കുമാർ. താമസ സ്ഥലത്തും കാറിലും മാരാകായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. വിപിനെ വിശദമായി ചോദ്യംചെയ്യുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.