സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധി
ന്യൂഡൽഹി: രാജ്യത്ത് ഏറെ നാൾ നീണ്ടുനിന്ന തർക്കങ്ങൾക്ക് ഒടുവിൽ വിരാമമിട്ടുകൊണ്ട് സുപ്രീ കോടതിയുടെ ചരിത്രവിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന വർഷങ്ങൾ നീണ്ട തർക്കത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീർപ്പുകൽപ്പിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചറിയാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്. അതിന് താൽപര്യവുമുണ്ട്. അതിനാൽ തന്നെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. അറിയാനുള്ള അവകാശവും വ്യക്തിയുടെ സ്വകാര്യതയും പരമമല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞു. എന്നിരുന്നാലും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതിനോട് അദ്ദേഹം യോജിച്ചു.