പണം തട്ടിയ കേസിൽ സരിത എസ്. നായർക്ക് മൂന്നു വർഷം തടവ്
കോയമ്പത്തൂർ: കാറ്റാടി യന്ത്രം നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സോളാർ കേസ് പ്രതി സരിത എസ്.നായര്‍ക്ക് മൂന്നുവർഷം തടവ്. കോയമ്പത്തൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009ലായിരുന്നു തട്ടിപ്പ്.
സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു കേസിലെ പ്രതികൾ. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആന്റ് കണക്ട് എന്ന സ്ഥാപനത്തിനു വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ റജിസ്ട്രേഷൻ തുകയായി അത്രയും രൂപ യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്നു മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകി. 2010ൽ പൊലീസ് കുറ്റ പത്രം സമർപ്പിച്ചു.