മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി
മുംബൈ ∙ മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. വിട്ടുവീഴ്ചയ്ക്കില്ലെന്ന ശിവസേനാ നിലപാടിനോടു പക്ഷേ ബിജെപി പ്രതികരിച്ചിട്ടില്ല.
ശിവസൈനികൻ മുഖ്യമന്ത്രിയാകുന്നതു കാണാനാണ് ആഗ്രഹമെന്നും കോൺഗ്രസും എൻസിപിയുമായും സമ്പർക്കത്തിലാണെന്നും നിയമസഭാകക്ഷി യോഗത്തിൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ വെളിപ്പെടുത്തി. പിന്നാലെ, മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ പാർട്ടി എംഎൽഎമാർ ഗവർണറുമായും കൂടിക്കാഴ്ച നടത്തി. ശിവസേനാ നിയമസഭാകക്ഷി നേതാവായി ഏക്നാഥ് ഷിൻഡയെ തിരഞ്ഞെടുത്തു.