കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയിൽ മരിച്ചു
തൃശൂർ: കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു. മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറാണ്(35) മരിച്ചത്. പ്രതി അപസ്മാര ലക്ഷണം കാണിച്ചെന്ന് എക്സൈസ് അറിയിച്ചു. മരണ ശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. രണ്ടു കിലോ കഞ്ചാവ് കൈവശം വച്ചതിന് എക്സൈസിന്റെ തൃശ്ശൂരിലെ സ്പെഷല്‍ സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്.
ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലക്കറക്കമുണ്ടായെന്നും അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും പറയുന്നു. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ മറ്റു പരുക്കുകൾ ഒന്നുമില്ലെന്നും ദേഹം മുഴുവൻ വെള്ളത്തിൽ മുക്കിയതു പോലെയായിരുന്നുവെന്നും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.