അബ്ദുള്‍ റഷീദ് ഘാസിയെ സൈന്യം വധിച്ചു; മേജര്‍ ഉള്‍പ്പെടെ 4 ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗർ: നാല്പത് ജവാന്മാര്ക്ക് ജീവന് നഷ്ടപ്പെട്ട പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ കമാന്‍ഡറുമായ കമ്രാന്‍ എന്ന അബ്ദുള്‍ റഷീദ് ഘാസിയെ 12 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.
പാക് ഭീകരനായ കമ്രാനോടൊപ്പം മറ്റൊരു പ്രാദേശിക ഭീകരനായ ഹിലാലും കൊല്ലപ്പെട്ടു.
പുല്‍വാമയിലെ പിഗ്ലെന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ 4 ജവാന്മാര് വീരമൃത്യു വരിച്ചു. മേജര്‍ വിഭൂതി ശങ്കര്‍ , ഹവില്‍ദാര്‍ ഷിയോ റാം, ഹരി സിംഗ്, അജയ് കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഒരു സിവിലിയനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സി.ആര്.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന് പരിശീലനം നല്കിയതും ബോംബ് നിര്‍മ്മാണത്തില്‍ പ്രധാനപങ്കുവഹിച്ചതും ഘാസിയാണ്. പുല്‍വാമ സംഭവത്തിന് ശേഷം നാലുദിവസത്തിനുള്ളില്‍ ഘാസിയെ വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 12.50നാണ് പിഗ്ലെനയില് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സുരക്ഷാസേന ഈ പ്രദേശം വളഞ്ഞിരിക്കുകയായിരുന്നു. റെയ്ഡ് തുടരുന്നതിനിടെ ഒരു ഭാഗത്തു നിന്ന് വെടിവയ്പ് ഉണ്ടായതോടെയാണ് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് തീര്‍ച്ചയായത്. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് ഘാസി വീണത്.