പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ടയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ള സംഘം പൊലീസിന്റെ പിടിയിലായി. മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി പത്തരയോടെ മഞ്ഞണിക്കരയിലാണ് സംഭവം. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
മുത്തശ്ശിയും കുട്ടിയും മാത്രം വീട്ടിലുള്ള സമയത്തായിരുന്നു രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍.സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേർ പിടിയിലായതായി സൂചനയുണ്ട്. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. ആക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്.