കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ സംഘം പിടിയില്‍

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലഹരി മാഫിയ സംഘം പിടിയില്‍. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒരുകോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

കാക്കനാട് ഫ്‌ളാറ്റില്‍ എക്‌സൈസിന്റേയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഏഴംഗ സംഘത്തെ പിടികൂടാനായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് അറസ്റ്റിലായത്.

ഒരു ഐ-20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നുംടികൂടിയിട്ടുണ്ട്. വിപണിയില്‍ ഒരു കോടിയോളം ഈ മരുന്നുകള്‍ക്ക് വിലമതിക്കുമെന്നാണ് എക്‌സൈസ് വിലയിരുത്തല്‍. കൂടാതെ മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈയില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുക. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്. വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്‌പോസ്റ്റുകളില്‍ ഇവര്‍ പറയും. ഇങ്ങനെ ചെക്‌പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഒരു കോടി രൂപയുടെ ലഹരിമരുന്ന് ഇവര്‍ കടത്തിക്കൊണ്ടുവന്നത്. ഇതിന് മുമ്ബും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *