സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പില്‍ കേന്ദ്ര തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഒരു വിഭാഗം പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര തീരുമാനം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ജീ, നീറ്റ്‌ മുതലായ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ തീരുമാനമെടുക്കുന്ന മുറയ്ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

ഉന്നതപഠനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ സമയക്രമം മുന്കൂട്ടി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസം പൂര്‍ത്തീകരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിച്ച് ജൂലൈ മാസത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *