ശ്രീചിത്രയിൽ ഡോക്ടർമാർ നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചുപൂട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം ഡോക്ടർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടുകയും ചെയ്തു. ആശുപത്രിയിലെ ശസ്ത്രക്രിയ അടക്കം നിർത്തിവെക്കാനും സാധ്യതയുണ്ട്. സ്പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വിദേശത്തു നിന്നെത്തിയ ശേഷം ഡോക്ടർ മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നു. അതിനാലാണ് മുപ്പതോളം ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്.