നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് രാജ്കുമാറിന്റെ ഭാര്യ
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് രാജ്‌കുമാറിന്റെ ഭാര്യ വിജയ. കേസിൽ സിബിഐ അന്വേഷണം വേണമെന്നത് കുടുംബം തുടക്കം മുതൽ ആവശ്യപ്പെടുന്നതാണെന്നും വിജയ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്ഐ സാബുവിന് ജാമ്യം കിട്ടിയത്. കേസിൽ ആരോപണവിധേയനായ എസ്പിയെ ചോദ്യം ചെയ്തത് പോലും മാസങ്ങൾക്ക് ശേഷമാണ്. പൊലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും വിജയ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്‍കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ സർക്കാർ തീരുമാനിച്ചത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.