പ്രളയസഹായമായി അനുവദിച്ച 1400 കോടി രൂപ കേരളത്തിന്‍റെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി: പ്രളയസഹായമായി കഴിഞ്ഞതവണ അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളത്തിന്‍റെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ല, കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരന്‍ അറിയിച്ചു. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.