ജയലാൽ എംഎൽഎയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി
തിരുവനന്തപുരം: പാർട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽ നിന്നു നീക്കാൻ സിപിഐ സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. സംസ്ഥാന കൗൺസിലിലും കൊല്ലം ജില്ലാ കൗൺസിലിലും അംഗമായ ജയലാലിന് ഈ പദവികൾ നഷ്ടമാകും.
പാർട്ടി പദവി ദുരുപയോഗം ചെയ്ത് ആശുപത്രിക്കുവേണ്ടി എംഎൽഎ ധനസമാഹരണത്തിനു മുതിർന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. സംഘം രൂപീകരിക്കാനോ ആശുപത്രി വാങ്ങാനോ ധനസമാഹരണത്തിനോ ജയലാൽ പാർട്ടിയുടെ അനുവാദം വാങ്ങിയിരുന്നില്ല. സാമ്പത്തിക ക്രമക്കേട് ഇക്കാര്യത്തിലുണ്ടായില്ലെന്നു നേതൃത്വം വിലയിരുത്തിയെങ്കിലും പാർട്ടി നേതാവും ജനപ്രതിനിധിയുമെന്ന പദവി ഉപയോഗിച്ച് പണസമാഹരണം നടത്തിയതു തെറ്റായിപ്പോയെന്ന വിശകലനത്തിലാണു നിർവാഹക സമിതിയെത്തിയത്. പാർട്ടിക്കു പുറത്തുള്ളവരിൽ നിന്നാണു കൂടുതൽ പണം സമാഹരിച്ചതെന്നും ജയലാലിനെതിരെ മറ്റു ചില പരാതികൾ കൂടി ലഭിച്ചെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി.