കേന്ദ്രസര്‍ക്കാരിന് രാജ്യസഭാ ഭൂരിപക്ഷത്തിന് ഇനി ആറു സീറ്റുകള്‍ കൂടി മതിയാകും
ന്യൂഡൽഹി : ജനക്ഷേമകരമായ ബില്ലുകൾക്ക് രാജ്യസഭയിൽ തടയിടുന്ന പ്രതിപക്ഷ ശ്രമം ഇനി അധിക നാൾ നീണ്ടു നിൽക്കില്ലെന്നുറപ്പായി. മോദി സർക്കാരിൽ വിശ്വാസമർപ്പിച്ച് രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരിൽ അഞ്ചു പേർ ബിജെപിയിൽ ചേർന്നതോടെ സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷമാകാൻ ഇനി വെറും ആറു സീറ്റുകൾ മാത്രം മതി. നാല് ടിഡിപി എം.പി മാരും ഒരു ഐ.എൻ.എൽ.ഡി എം.പിയും ബിജെപിയിൽ ചേർന്നതാണ് സർക്കാരിന് തുണയായത്.
പത്ത് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ നിലവിൽ 235 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ 111 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളത്. ജൂലൈ അഞ്ചോടെ ആറു സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാല് എം.പിമാർ കൂടെ സർക്കാരിനൊപ്പമെത്തും. ഇതോടെ അംഗസംഖ്യ 115 ലെത്തും. ആകെ സംഖ്യ 245 ആയാൽ തന്നെയും പല ബില്ലുകൾക്കും ടി.ആർ.എസ്, ബിജെഡി , വൈ എസ് ആർ കോൺഗ്രസ് എന്നിവയുടെ പിന്തുണ കൂടി ഉള്ളപ്പോൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തികച്ചും അനായാസമാകുമെന്നാണ് നിരീക്ഷണം. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് പല നിർണായക ബില്ലുകളും നടപ്പാക്കുന്നതിൽ തടസ്സമായിരുന്നു.