റിമാൻഡിലായിരുന്ന പ്രതി മരിച്ച സംഭവത്തിൽ പത്ത് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി
പീരുമേട് : സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ പത്ത് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. നെടുങ്കണ്ടം സിഐയെ സ്ഥലം മാറ്റുകയും എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. മൊത്തം പത്ത് പൊലീസുകാർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സിഐ ഉൾപ്പടെ 8 പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്.
കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് നെടുങ്കണ്ടം സ്റ്റേഷനിൽ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാലാണ് നടപടിയെന്ന് ഡിഐജി വ്യക്തമാക്കി. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ എസ്ഐ കെഎ സാബു, എഎസ്ഐ റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ ആന്റണി എന്നിവരെയാണ് സസ്പെൻഷന്റ് ചെയ്തത്. ഡോക്ടർമാരുടെ അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്.