ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല:കോടിയേരി
തിരുവനന്തപുരം : ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ ഭാര്യ മുംബൈയില്‍ പോയത് കേസിന്റെ നിജസ്ഥിതി അറിയാനും ബിനോയിയുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനുമാണെന്നു കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
പരാതി സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചപ്പോൾ ബിനോയ് നിഷേധിച്ചു. യുവതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്നാണ് പറഞ്ഞത്. സത്യം എന്താണെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. പീഡനപരാതി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സമിതി ഈ കാര്യം ചര്‍ച്ച ചെയ്തില്ല. ബിനോയിയെ സഹായിക്കില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമല്ല ഇതെന്നും കോടിയേരി സമിതിയെ ബോധിപ്പിച്ചു.
അതേസമയം ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരെ നടപടയെടുക്കാനാകില്ലെന്ന് കോടിയേരി അറിയിച്ചു. ശ്യാമളയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ കോടിയേരി വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണെന്നും പ്രശ്നത്തില്‍ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സമിതിയെ അറിയിച്ചു