മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹര്‍ജി പിൻവലിക്കാൻ ബിജെപിയിലെ കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ അനുവദിച്ചു. ജസ്റ്റിസ് സുനിൽ തോമസിന്റേതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തേക്കു തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണം. സുരന്ദ്രനെതിരെ മല്‍സരിച്ച് വിജയിച്ച് എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. 89 വോട്ടുകൾക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.