ഇന്ത്യയുമായി രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാർ: ഇമ്രാൻ ഖാൻ
ബിഷെക്: കശ്മീർ വിഷയത്തിലടക്കം രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഷാങ്ഹായ് ഉച്ചകോടിക്കിടെ ഒരു റഷ്യന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയാകാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ തനിക്കു ലഭിച്ച വലിയ ജനവിധി മോദി ഉപയോഗിക്കണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം വളർത്തുന്നതിന് ഷാങ്ഹായ് ഉച്ചകോടി സഹായകമാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
നിലവിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ്. ഏതൊരു തരത്തിലുമുള്ള സമാധാനചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണ്. ഇതുവരെയുണ്ടായ മൂന്നു ചെറിയ യുദ്ധങ്ങൾ ഇരുരാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചു. ദാരിദ്ര്യത്തിലേക്കു വരെ തള്ളിയിടുന്ന തരത്തിലാണതു വളർന്നതെന്നും ഖാൻ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാൽ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന പണം ഞങ്ങൾക്ക് ജനക്ഷേമത്തിനായി ഉപയോഗിക്കാനാകും. ഇപ്പോൾ റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാൻ. ഞങ്ങളുടെ സൈന്യം ഇതിനകം തന്നെ റഷ്യയുടെ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി